കിഫ കർഷക കടബാധ്യതാ സർവ്വേ റിപ്പോർട്ട്

രൂപീകരിക്കപ്പെട്ടു രണ്ടു വർഷത്തിനുള്ളിൽ തന്നെ കാർഷിക പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നും ഒരു കർഷക സംഘടനാ എന്തായിരിക്കണമെന്നും കേരളത്തിലെ കാർഷിക സമൂഹത്തിനു തെളിയിച്ചു കൊടുത്ത സംഘടനയാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ). കേരളത്തിലെ കർഷക സമൂഹം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് കിഫ തുടക്കം മുതൽ സ്ഥിതി വിവര കണക്കുകളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നു.

കേരളത്തിൽ കർഷകരുടെ കടബാധ്യതകളും ആത്മഹത്യാനിരക്കും അപകടകരമായ വിധത്തിൽ ഉയർന്നുവരുകയാണ് എങ്കിലും കർഷക സമൂഹം അനുഭവിക്കുന്ന കടബാധ്യതയെക്കുറിച്ചും അതോടൊപ്പമുണ്ടാകുന്ന മറ്റു പ്രശ്ങ്ങളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ സര്കാരിനു പോലും ലഭ്യമല്ല എന്ന ദുരവസ്ഥയാണ് നിലവിലുള്ളത്. ഈ ദുരവസ്ഥക്ക് മാറ്റം ഉണ്ടാക്കുവാനും കടബാധ്യതയുമായി ബന്ധപ്പെട്ടു ശാസ്ത്രീയവും മനുഷ്യത്വപരവുമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാരിനേയും മറ്റു ഏജൻസികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടും കൂടെ കേരളത്തിലെ കർഷകരുടെ കടബാധ്യതയുടെ വ്യാപ്തിയും ആഴവും മനസ്സിലാക്കാൻ കിഫ ഒരു കടബാധ്യത സർവേ നടത്തുകയുണ്ടായി. പ്രസ്തുത സർവേയിലെ കണ്ടെത്തലുകൾ ഈ റിപ്പോർട്ടിലൂടെ വിശദമാക്കുന്നു.

പ്രധാന കണ്ടെത്തലുകൾ
1. കേരളത്തിൽ 72 % കർഷകരും കടക്കെണിയിലാണ്
2. ശരാശരി കടബാധ്യത 546,850/- രൂപ
3. ശരാശരി കടബാധ്യതയിൽ മൂന്നു വര്ഷം കൊണ്ട് 2.3 ഇരട്ടി വർദ്ധനവ്
4. ഏലം, പൈനാപ്പിൾ കർഷകരാണ് ഏറ്റവും കൂടുതൽ കടക്കെണിയിൽ ഉള്ളത്.
5. മലബാർ മേഖലയിലാണ് ഏറ്റവും കൂടുതൽ കട ബാധ്യത.
6. 26% കർഷകർക്ക് ഒന്നിൽ കൂടുതൽ വായ്പാബാധ്യതയുണ്ട്.
7. 65% കർഷകർ തങ്ങളുടെ കൈവശമുള്ള മുഴുവൻ ഭൂമിയും ബാങ്കിൽ പണയം വെച്ചിട്ടുണ്ട്
8. 57% കർഷകരുടെ നിലവിൽ താമസിക്കുന്ന വീടുൾപ്പെടെ പണയത്തിലാണ്
9. 68% കർഷകർ കാർഷിക വായ്‌പയ്‌ക്ക് പുറമേ സ്വർണവായ്പയും എടുക്കാൻ നിര്ബന്ധിതരായിട്ടുണ്ട്.
10. 16% പേർ 10 ലക്ഷത്തിന് മുകളിൽ വായ്പ എടുത്തിട്ടുണ്ട്
11. 29% പേർ 2 ലക്ഷത്തിൽ താഴെ വായ്പ എടു ത്തവരാണ്
12. ഏറ്റവും കൂടുതൽ കർഷകർ ലോൺ എടുത്തിരിക്കുന്നത് ഷെഡ്യൂൾഡ് കൊമേർഷ്യൽ ബാങ്കുകളിൽ നിന്നാണ് = 47%
13. കുടിശ്ശികയില്ലാതെ കൃത്യമായി ലോൺ അടക്കുന്നവർ = 51%
14. കുറച്ചു കുടിശ്ശികയുള്ളവർ = 29%
15. മുഴുവൻ കുടിശ്ശികയുള്ളവർ = 20%
16. ജപ്തി നോട്ടീസ് കിട്ടിയവർ = 14%
17. ജപ്തി നടന്നത് = 2%.

സർവേയുടെ സംഗ്രഹം
കേരളത്തിലെ കർഷകരുടെ കടബാധ്യതയെപ്പറ്റി കിഫ നടത്തിയ പഠനത്തിൽ പുറത്തുവന്നിരിക്കുന്ന വസ്തുതകൾ അങ്ങേയറ്റം ഗൗരവമുള്ളതും ഉടനടി നടപടികൾ ആവശ്യമുള്ളതുമാണ്.

നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ (NSSO) 2019 ഇൽ പുറത്തു വിട്ട NSSO – 77 ആം റൗണ്ടിലെ കണക്കുകൾ പ്രകാരം ദേശീയ കാർഷിക കടബാധ്യത നിരക്ക് 50.2 ശതമാനവും കേരളത്തിലെ കടബാധ്യത നിരക്ക് 70 ശതമാനവും ആയിരുന്നു. കിഫയുടെ ഇപ്പോഴത്തെ പഠനത്തിൽ കേരളത്തിലെ കടബാധ്യത നിരക്ക് 72 ശതമാനമാണ്. കടബാധ്യത നിരക്കിൽ നേരിയ വർദ്ധനവ് മാത്രമാണ് കഴിഞ്ഞ മൂന്നുവർഷം കൊണ്ട് കേരളത്തിൽ ഉണ്ടായതെങ്കിലും ശരാശരി കടബാധ്യതയിലുണ്ടായ വർദ്ധനവ് ഞെട്ടിപ്പിക്കുന്നതാണ്. NSSO 77 ആം റൌണ്ട് പ്രകാരം ഇന്ത്യയിലെ ശരാശരി കടബാധ്യത 74,121 രൂപയും കേരളത്തിലെ കടബാധ്യത 242,482 രൂപയും ആയിരുന്നു. എന്നാൽ കിഫയുടെ പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശരാശരി കാർഷിക കടബാധ്യത മൂന്ന് വര്ഷം കൊണ്ട് 2.3 ഇരട്ടി വർധിച്ചു 546,850 രൂപയിൽ എത്തി നിൽക്കുന്നു.

കേരളത്തിലെ ഏറ്റവും അവികസിത പ്രദേശമായ മലബാറാണ് ഏറ്റവും കൂടുതൽ കടക്കെണിയിലായിരിക്കുന്നത്; തിരുവിതാംകൂറിൽ 70% ഉം കൊച്ചിയിൽ 68% ഉം ശതമാനം കർഷകർ കടക്കെണിയിൽ ഉള്ളപ്പോൾ മലബാറിൽ 77% കർഷകരും കടക്കെണിയിലാണെന്ന് കാണുന്നു.

വലിയ ശരാശരി കടബാധ്യതയ്‌ക്ക് പുറമേ വളരെ ഗുരുതരമായ മറ്റു പ്രശ്നങ്ങളും കേരളത്തിലെ കർഷക സമൂഹം കാർഷിക വായ്പ ലഭ്യതയുടെ കാര്യത്തിൽ നേരിടുന്നുണ്ട് എന്നാണ് കിഫയുടെ പുതിയ പഠനം സൂചിപ്പിക്കുന്നത്. കർഷകർക്ക് ഏറ്റവും ഗുണകരമാവേണ്ട കിസാൻ ക്രെഡിറ്റ് കാർഡ് (KCC ) വഴി 4 % പലിശ മാത്രമുള്ള കാർഷിക ലോൺ എടുത്തവർ വെറും 48 ശതമാനം മാത്രമാണ്. . ഇന്ന് കേരളത്തിൽ ലഭ്യമായ ഏറ്റവും പലിശ കുറവുള്ള ഇത്തരം കാർഷിക ലോണുകൾ പകുതി കർഷകർക്ക് പോലും ലഭിക്കുന്നില്ല എന്നത് എന്തുകൊണ്ട് എന്ന് ഗൗരവമായി പരിശോധിക്കേണ്ടിയിരിക്കുന്നു. നിലവിൽ സ്വർണ്ണം ഈടായി നൽകിയാൽ മാത്രമേ ഈ സ്‌കീമിൽ ലോൺ കിട്ടുകയുള്ളു എന്നത് വസ്തുതയാണെങ്കിലും 68 ശതമാനം കർഷകർ കൃഷിഭൂമി പണയം വെച്ചുള്ള വായപ്കൾക്കു പുറമെ സ്വർണ്ണം പണയം വെച്ചും വായ്പകൾ എടുത്തിട്ടുണ്ട് . അപ്പോൾ പണയം വെയ്ക്കാൻ സ്വർണ്ണം ഇല്ലാത്തതുകൊണ്ടല്ല കർഷകർക്ക് 4 % പലിശയുള്ള KCC ലോൺ കിട്ടാത്തത് എന്ന് വ്യക്തം. എല്ലാ യോഗ്യതയും ഉണ്ടായിട്ടും KCC സ്‌കീമിൽ കർഷകർക്ക് ലോൺ കൊടുക്കാൻ ബാങ്കുകൾ മടിക്കുന്നു എന്നുവേണം കരുതാൻ. ഈ പ്രവണത എത്രയും പെട്ടന്ന് തിരുത്തേണ്ടിയിരിക്കുന്നു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാങ്കിങ് സാന്ദ്രതയുള്ള സംസ്ഥാനമായിട്ടു പോലും കേരളത്തിൽ ഇപ്പോളും 21 ശതമാനം കർഷകർ മുത്തൂറ്റ് , മണപ്പുറം തുടങ്ങിയ പ്രൈവറ്റ് ബാങ്കുകളെയോ സ്വകാര്യ പലിശക്കാരെയോ ആശ്രയിക്കുന്നു എന്നുള്ളതും കേരളത്തിലെ കാർഷിക മേഘലയിൽ സ്ഥാപനപരമായ വായ്പ ലഭ്യതയുടെ കുറവിലേക്കു വിരൽ ചൂണ്ടുന്നു.

മറ്റൊരു പ്രധാന കണ്ടെത്തൽ, വായ്പ എടുത്ത 63% പേരും തങ്ങളുടെ മുഴുവൻ ഭൂമിയും ബാങ്കിൽ പണയം വെച്ചിട്ടുണ്ട് എന്നതും അതിൽ തന്നെ 57 ശതമാനം ആളുകളുടെ ഇപ്പോൾ താമസിക്കുന്ന വീടും പണയ വസ്തുവിൽ ഉൾപ്പെടുന്നുണ്ടു എന്നതുമാണ്. ഈ ലോണുകൾ തിരിച്ചടക്കുന്നതിൽ അവർ പരാജയപ്പെടുകയും ബാങ്ക് റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കുകയും ഭൂമി കണ്ടുകെട്ടുകയും ചെയ്താൽ ഇത്തരം ആളുകൾ ചുരുങ്ങിയ കാലം കൊണ്ട് ഭൂരഹിതർ മാത്രമല്ല ഭവന രഹിതരുമായി മാറുന്ന അപകടകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഉണ്ടാകും

വായ്യ്പ എടുത്തവരുടെ ശതമാനക്കണക്കിലും, ശരാശരി വായ്പാ തുകയിലും ഏലം, പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകരാണ് ഏറ്റവും കൂടുതൽ കടക്കെണിയിലുള്ളത്. സംസ്ഥാന ശരാശരിയായ 72 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, പൈനാപ്പിൾ, ഏലം കർഷകർക്കിടയിലെ കടബാധ്യത യഥാക്രമം 80%, 78% എന്ന തോതിൽ ഉയർന്നു നിൽക്കുന്നു. അതോടൊപ്പം താന്നെ ഇവരുടെ ശരാശരി കടബാധ്യത സംസ്ഥാന ശരാശരിയേക്കാൾ 1.3 മടങ്ങ് കൂടുതലുമാണ്.

വെറും 51% കർഷകർക്കു മാത്രമേ കുടിശ്ശിക വരുത്താതെ തിരിച്ചടവ് നടത്താൻ സാധിക്കുന്നുള്ളൂ എന്ന വാസ്തവം സൂചിപ്പിക്കുന്നത് കാര്യങ്ങളുടെ കിടപ്പു ആശങ്കാജനകമാണ് എന്ന് തന്നെയാണ്. 29% കർഷകർ കുറച്ചൊക്കെ തിരിച്ചടച്ചിട്ടുണ്ട് എങ്കിലും 20% കർഷകർക്ക് ഇതുവരെ യാതൊന്നും തിരിച്ചടക്കാൻ സാധിക്കാത്തതിനാൽ കടം വാങ്ങിയ മുഴുവൻ തുകയും കുടിശ്ശികയായി അവശേഷിക്കുന്നു. 49% എന്ന മൊത്തത്തിലുള്ള കുടിശ്ശിക നിരക്കും 20% എന്ന സമ്പൂർണ്ണ കുടിശ്ശിക നിരക്കും കേരളത്തിന്റെ കാർഷിക മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ അടിസ്ഥാന പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുന്നു.

സംസ്ഥാനത്തെ തിരിച്ചടവ് മുടങ്ങിക്കിടക്കുന്ന 14% കർഷകർക്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. മേഖല തിരിച്ചുള്ള കണക്കിൽ തിരുവിതാംകൂറിലെ കർഷകരാണ് ഏറ്റവും കൂടുതൽ ജപ്തി നടപടികൾ നേരിടുന്നതിന് (21 ശതമാനം). നിലവിൽ ജപ്തി നടപടികൾക്ക് വിധേയമായി സ്ഥലം നഷ്ടപെട്ടവർ 2 ശതമാനമാണ് .

പരിഹാര മാർഗങ്ങൾ

കേരളത്തിലെ കാർഷിക സമൂഹം നിലവിൽ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ ഈ കടക്കെണിയിൽ നിന്ന് പുറത്തുകടക്കാനായി കാർഷിക സമൂഹം ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ഇടപെടൽ പലിശയും പിഴ പലിശയും എഴുതിത്തള്ളുക എന്നതാണ്. അതിനു ശേഷം മുതൽ തിരിച്ചടക്കാൻ കൂടുതൽ സാവകാശവും കൊടുത്തുകൊണ്ട് മാത്രമേ ഈ ഗുരുതരമായ പ്രതിസന്ധിയിൽ നിന്ന് കേരളത്തിലെ കാർഷിക സമൂഹത്തിനു കരകയറാൻ കഴിയൂ. എന്നുമാത്രമല്ല വന്യമൃഗശല്യവും രോഗ കീട ബാധയും തെങ്ങു, കവുങ്ങു , കുരുമുളക്, ഏലം , റബർ ഉൾപ്പെടെയുള്ള എല്ലാ പ്രധാന വിളകളുടെയും ഉല്പാദന ക്ഷമത കുറഞ്ഞതും വിലയിടിവും കർഷകരുടെ ലോൺ തിരിച്ചടക്കൽ ശേഷിയെ വളരെയധികം ദോഷകരമായി ബാധിക്കുന്നുണ്ട്.

സർവ്വേ റിപ്പോർട്ട്
മലയാളം | English

0 replies

Leave a Reply

Want to join the discussion?
Feel free to contribute!

Leave a Reply

Your email address will not be published. Required fields are marked *

© Copyright 2021- KIFA